വെള്ളരിക്കുണ്ട്: മൂന്നര ഏക്കർ കുരുമുളക് തോട്ടത്തിൽ പൊന്നുവിളയിച്ച് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ വട്ടപ്പാറ സജി. 40 വർഷമായി കുരുമുളക് കൃഷി നടത്തുന്ന സജി പ്രതിവർഷം 10 ക്വിന്റൽ ഉണങ്ങിയ കുരുമുളകാണ് വിൽക്കുന്നത്.
സജിയുടെ കൃഷിയിടത്തിൽ കുരുമുളക് വള്ളിയില്ലാത്ത ഒറ്റ മരം പോലുമില്ല. എല്ലാ കാലാവസ്ഥകളോടും ഇണങ്ങുന്ന പന്നിയൂർ 5, ചീരാൻകുഴി, കുമ്പുകൽ, അറക്കളം മുണ്ടി, കരിമുണ്ട തുടങ്ങി വിവിധ ഇനങ്ങളാണ് സജിയുടെ പറമ്പിലെ മരങ്ങളിൽ തഴച്ചു വളരുകയാണ്. തെങ്ങിലും കവുങ്ങിലും മാവിലും പ്ലാവിലും എന്നു വേണ്ട സകല മരങ്ങളിലും തഴച്ചു വളർന്നു നിൽക്കുന്ന കുരുമുളക് തോട്ടം കൃഷിയോട് താല്പര്യമുള്ള ഏതൊരാൾക്കും അസൂയ ഉളവാക്കും. ആകെ അഞ്ചേക്കർ സ്ഥലമാണുള്ളത്. കുത്തനെയുള്ള കൃഷി ഭൂമിക്ക് ചാരുത പകർന്ന് വെള്ളത്തിന്റെ ഒഴുക്കുമുണ്ട്. സജിയുടെ കൃഷിതോട്ടത്തിന്റെ നടുവിലും അതിരുകളിലും പ്രകൃതി ഒരുക്കിയ വെള്ളത്തിന്റെ ഉറവിടങ്ങളും ഉണ്ട്. അതിനാൽ വേനലിൽ കുരുമുളകിന് നനയ്ക്കാനും സാധിക്കുന്നു.മാത്രവുമല്ല കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ശേഷം വേനലിൽ സമീപത്തെ ആളുകൾക്കും സജി വെള്ളം നൽകി മാതൃകകാട്ടുന്നു. നിരവധി കുടുംബങ്ങളാണ് വേനലിൽ സജിയുടെ നല്ലമനസിൽ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കുന്നത്.
ബളാൽ കൃഷി ഭവൻ പരിധിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച കുരുമുളക് കർഷകനായി 54കാരനായ സജിയെ തെരഞ്ഞെടുത്തു. ഭാര്യ രമയുടെ പൂർണ പിന്തുണയും ഈ മാതൃകാകർഷകനുണ്ട്. മൂന്നു പെൺമക്കളാണ് ഈ ദന്പതികൾക്കുള്ളത്. മൂത്തമകൾ സജിന ഇലക്ട്രോണിക് എൻജിനിയറും രണ്ടാമത്തെ മകൾ രജിന ഫിസിയോ തെറാപ്പിസ്റ്റുമാണ്. ഇളയ മകൾ അഭിനന്ദന വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ്.